ന്യൂയോർക്ക്: ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ രേഖകളിൽ ലോകസമ്പന്നൻ എലോൺ മസ്കിന്റെ പേര് ആയിരത്തിലധികം തവണ പരാമർശിക്കപ്പെടുന്നു. എപ്സ്റ്റൈന്റെ സ്വകാര്യ ദ്വീപ് സന്ദർശിക്കുന്നതിനായി 2012-ലും 2013-ലും മസ്ക് ഇമെയിൽ അയച്ചതായാണ് വെളിപ്പെടുത്തൽ.
"ഞാനും താലുലയും (മസ്കിന്റെ മുൻഭാര്യ താലുല റൈലി) മാത്രമായിരിക്കും വരിക. നിങ്ങളുടെ ദ്വീപിലെ ഏറ്റവും മികച്ച പാർട്ടി ഏത് ദിവസമാണ് നടക്കുക?" എന്ന് മസ്ക് ഇമെയിലിൽ ചോദിച്ചതായി രേഖകൾ പറയുന്നു. ദ്വീപിലെ സ്ത്രീ-പുരുഷ അനുപാതം താലുലയ്ക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം എന്ന് എപ്സ്റ്റൈൻ മറുപടി നൽകി. എന്നാൽ അത് അവൾക്ക് പ്രശ്നമാകില്ലെന്ന് മസ്ക് തിരിച്ചു പ്രതികരിച്ചതായും റിപ്പോർട്ടിലുണ്ട്.
എന്നാൽ സാങ്കേതികമായ കാരണങ്ങളാൽ മസ്കിന് അന്ന് ആ ദ്വീപ് സന്ദർശിക്കാൻ കഴിഞ്ഞില്ലെന്നാണ് സൂചന. അതേസമയം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്സിലൂടെ' മസ്ക് ഈ ആരോപണങ്ങൾ നിഷേധിച്ചു. എപ്സ്റ്റൈനുമായി തനിക്ക് വളരെ കുറഞ്ഞ ബന്ധമേ ഉണ്ടായിരുന്നുള്ളൂ എന്നും, അദ്ദേഹത്തിന്റെ ദ്വീപ് സന്ദർശിക്കാനോ 'ലോലിത എക്സ്പ്രസ്' എന്ന വിമാനത്തിൽ യാത്ര ചെയ്യാനോ ഉള്ള ക്ഷണം താൻ പലതവണ നിരസിച്ചിട്ടുണ്ടെന്നും മസ്ക് വ്യക്തമാക്കി.